ആശയം മകളുടേത്. യാഥാർഥ്യമാക്കിയത് അമ്മ. ഒരു ഫാം (കൃഷിത്തോട്ടം) വേണമെന്ന ആഗ്രഹം രണ്ടാമത്തെ മകൾ റെയ്ച്ചലാണ് ഉന്നയിച്ചത്. വീട്ടമ്മയായ ബ്ലെയ്സി ജോർജ് (ഉഷ) അത് പ്രാവർത്തികമാക്കിയപ്പോൾ കൊല്ലം നീണ്ടകര ദളവപുരം അന്പിളിമുക്കിലെ നാലര ഏക്കർ സ്ഥലത്ത് "ഏദൻതോട്ടം' എന്ന ഫാം യാഥാർഥ്യമായി.
മാവുകൾക്കാണ് ഇവിടെ പ്രാധാന്യം. സ്വദേശികളും വിദേശികളുമായി നൂറോളം ഇനം മാവുകൾ. ഇതിനൊപ്പം മറ്റു പഴവർഗങ്ങളും പച്ചക്കറികളും പശു, ആട്, കോഴി, താറാവ് തുടങ്ങിയവയും ഫാമിലുണ്ട്.
മാന്പഴങ്ങളുടെ ആസ്വാദ്യകരമായ മാധുര്യമാണു തോട്ടത്തിൽ അവയ്ക്കു പ്രാധാന്യം നൽകാൻ ബ്ലെയ്സിയെ പ്രേരിപ്പിച്ചത്. ഇത്രയേറെ മാവ് ഇനങ്ങൾ സംഘടിപ്പിച്ചു നട്ടു വളർത്താൻ ഏറെ ബുദ്ധിമുട്ടുകൾ സഹിച്ചു.
നാടൻ മാവ് ഇനങ്ങളോട് പ്രത്യേക കരുതലുള്ള ബ്ലെയ്സി, അവയുടെ സംരക്ഷകയും പ്രചാരകയുമാണ്. അപൂർവ ഇനം നാടൻ മാവുകളുടെ കന്പ് ശേഖരിച്ചു ഫാമിൽ കൊണ്ടുവന്ന് ഗ്രാഫ്റ്റ് ചെയ്താണു തൈകൾ ഉത്പാദിപ്പിക്കുന്നത്.
സുഹൃത്തുക്കളും കർഷക ഗ്രൂപ്പുകളുമാണ് നാടൻ മാവുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നത്. വംശനാശം നേരിടുന്ന പല ഇനം നാടൻ മാവുകളും ഏദൻതോട്ടത്തിലുണ്ട്.
വിദേശ മാവിനങ്ങൾ ശേഖരിക്കുന്നതു പ്രധാനമായും ഉത്തരേന്ത്യൻ യാത്രകളിലൂടെയാണ്. അന്തർദേശീയ നിലവാരമുള്ള നഴ്സറികളിൽ നിന്ന് അപൂർവ ഇനം വിദേശമാവ് ഇനങ്ങൾ വരുത്തുന്നുമുണ്ട്.
വിദേശ മാവ് ഇനങ്ങൾ കേരളത്തിന്റെ കാലാവസ്ഥയ്ക്ക് തികച്ചും അനുയോജ്യമാണെന്നും നല്ല വിളവ് നൽകുമെന്നും ബ്ലെയ്സി ജോർജ് ചൂണ്ടിക്കാട്ടി. മാത്രമല്ല, വിദേശ മാവ് ഇനങ്ങൾ കേരളത്തിൽ വളർത്തിയാൽ മാങ്ങകൾക്കു വിദേശത്ത് ലഭിക്കുന്നതിനേക്കാൾ രുചിയും മധുരവും ഏറും.
മാവ് മരങ്ങളായി വളരുമെന്ന സങ്കല്പം പോലും ഏദൻ തോട്ടത്തിലില്ല. ഗ്രോ ബാഗുകളിൽ ടെറസിലോ ഡ്രമ്മുകളിൽ വീട്ടുമുറ്റത്തോ മാവ് വളർത്താം. നട്ട് രണ്ട് വർഷം കഴിയുന്പോൾ മുതൽ മാങ്ങ പിടിച്ചു തുടങ്ങും. കായ്ച്ച മാവിൻ തൈകൾക്ക് ആവശ്യക്കാരേറെ.
ഇത്തരം തൈകൾ വാങ്ങുന്നവരിൽ കൂടുതലും ഡോക്ടർമാരാണ്. പ്രൂണിംഗ് നടത്തി അമിത വളർച്ച നിയന്ത്രിച്ചാണു തൈകൾ പരിപാലിക്കുന്നത്. വിപണനശാലയായ ന്ധഫാംസ്റ്റോറി’ യുടെ ടെറസ് മുഴുവൻ ഗ്രോ ബാഗുകളിലും ഡ്രമ്മുകളിലും വളർന്നു നിൽക്കുന്ന മാവിൻ തൈകളാണ്.
ബഡ് ചെയ്തും ഗ്രാഫ്റ്റ് ചെയ്തുമാണ് പുതിയ തൈകൾ ഉത്പാദിപ്പിക്കുന്നത്. ന്ധസൂപ്പർ ഗ്രാഫ്റ്റിന്ധലും 2021 ലെ സംസ്ഥാന സർക്കാരിന്റെ കർഷകതിലക പുരസ്കാര ജേതാവായ ബ്ലെയ്സി വിജയം നേടിക്കഴിഞ്ഞു.
ഐശ്വര്യമായി മിയാസാക്കി
പൊന്നിന്റെ വിലയുള്ള മിയാസാക്കി മാവാണ് ഏദൻ തോട്ടത്തിന്റെ ഐശ്വര്യം. ഒരു കിലോ മാങ്ങയ്ക്ക് ലക്ഷത്തിലധികം രൂപ വരെ ലഭിക്കുമത്രേ! അതിന്റെ കായ്ച്ചു തുടങ്ങിയ രണ്ട് തൈകൾ ഇവിടെയുണ്ട്.
വിദേശികളിൽ പ്രധാനിയായ മറ്റൊരിനമാണ് ബനാന മാംഗോ. പേരു പോലെ തന്നെ നല്ല നീളവും വലിപ്പമുള്ള മാങ്ങയാണിത്. മഹാചെനക് എന്നും പേരുണ്ട്. നല്ല മധുരമുള്ള നാരില്ലാത്ത മാങ്ങ എന്ന പ്രത്യകതയും ഇതിനുണ്ട്.
അര കിലോവരെ തൂക്കം വരുന്ന ഇതു മഞ്ഞ, ഓറഞ്ച് എന്നീ നിറങ്ങളിൽ രണ്ട് ഇനങ്ങളുണ്ട്. ഒരു കുലയിൽ ഒന്നു മുതൽ നാല് വരെ മാങ്ങ പിടിക്കും.
നാംടേക്കു മൂവൻ വിദേശ ഇനമാണ്. തീരെ പുളിയില്ലാത്ത ഇതു പച്ചയ്ക്കും രുചിയോടെ കഴിക്കാം. നാര് തീരെയില്ല. പഴുത്താൽ നല്ല മധുരവുമുണ്ട്. മഞ്ഞ ഇനമാണ് ഏദൻതോട്ടത്തിലുള്ളത്. ഒരു മാങ്ങ ഒരു കിലോ വരെ തൂക്കം വയ്ക്കും.
ആർ2 ഇ2 എന്നറിയപ്പെടുന്ന ഓസ്ട്രേലിയൻ റെഡിനും ഒട്ടും നാരില്ല. ഒന്നര കിലോവരെ വരും ഒരു മാങ്ങയ്ക്ക് തൂക്കം വയ്ക്കും. ജെംറോ റെഡ് എന്നും ഇതറിയപ്പെടും. വിദേശിയായ സൂഷൻ ക്യൂൻ ഒന്നര കിലോ വരെ തൂക്കം വരുന്ന മാങ്ങയാണു സമ്മാനിക്കുന്നത്.
നല്ല മഞ്ഞ നിറമാണ്. നാരില്ല. നല്ല നീളവുമുണ്ട്. ബ്ലാക്ക് റോസ് വലിയ ഉണ്ട മാങ്ങയാണ്. റെഡ് ഐവറി, ഗ്രേപ്പ് മാംഗോ, ഉറുവിൻറെഡ്, ബ്ലാക്ക് മാംഗോ, ഹോംസിയാംഗ്, റെഡ് സ്പാർക്കിൾ, ഡോണിയ, റെഡ് സ്പാർക്കിൻ, ബ്രൂണോ കിംഗ്, കാറ്റി മോൻ, കെൻസാ റോഡ്, ആപ്പിൾ റുമാനി, ചില്ലി മാംഗോ, ബംഗയ പോൾ... അങ്ങനെ പോകുന്നു ഏദൻതോട്ടത്തിലെ വിദേശ മാവുകൾ
നാരങ്ങയുടെ രുചിയുള്ള, നാരില്ലാത്ത ഹിമപസന്ത് വലിയ മാങ്ങയാണ്. എന്നാൽ, കാലാപ്പാടി ചെറുതെങ്കിലും നല്ല മധുരവും നാരില്ലാത്തതുമാണ്. മാവ് നിറയെ മാങ്ങ പിടിക്കും. പുഴുശല്യം തെല്ലും ബാധിക്കാറുമില്ല. ചക്കരക്കട്ടി ചെറിയ ഉണ്ട മാങ്ങയാണ്.
കുലയോടെയാണ് മാങ്ങ പിടിക്കുന്നത്. മാംഗോ ജൂസിനു മാത്രം ഉപയോഗിക്കുന്ന തോത്താപ്പൂരി, മല്ലിക, കൊളന്പ്, സിന്ദൂരം, ബങ്കനപ്പള്ളി, മൾഗോവ, നീലം, രണഗിരി അൽഫോണ്സ, പ്രിയോർ, ജഹാംഗീർ, ജവാരി, സുന്ദരി... ഇങ്ങനെ പോകുന്നു ഇന്ത്യൻ വംശജർ.
കേരളത്തിന്റെ തനത് ഇനങ്ങളിൽപ്പെട്ട കോട്ടപ്പറന്പൻ, കോട്ടൂർക്കോണം, കർപ്പൂരം, മൂവാണ്ടൻ, കിളിചുണ്ടൻ, പഞ്ചവർണം, കരട്ടി കരിനീലം, ചെങ്കവരിക്ക, കുറ്റിയാട്ടൂർ, കണ്ടം പെയ്ത് തുടങ്ങിയവയും ഏദൻതോട്ടത്തെ സന്പന്നമാക്കുന്നു.
മാവ് കൃഷി ശാസ്ത്രീയമായി നടത്തുന്നു എന്നു മാത്രമല്ല മാങ്ങയിൽ നിന്നും നിരവധി മൂല്യവർധിത ഉത്പന്നങ്ങൾ തയാറാക്കി വിപണനം നടത്തുകയും ചെയ്യുന്നുണ്ട് ഈ മാന്പഴ വനിത.
ഇതിന്റെ പ്രചരണ വിപണനത്തിനായി മാംഗോ ഫെസ്റ്റും സംഘടിപ്പിക്കാറുണ്ട്. കൃഷി പ്രോത്സാഹനത്തിനായി വർഷം തോറും പുരസ്കാരങ്ങൾ നൽകാനും ബ്ലെയ്സി ജോർജ് ശ്രദ്ധിക്കുന്നു.